Thursday, December 24, 2009

വിളക്ക്

ഒഴിഞ്ഞ മഷികുപ്പിയില്‍
മണ്ണെണ്ണ പകര്‍ന്ന്,
മൂടിയില്‍ തുളയിട്ട്,
പരുത്തി തുണി കീറി
നീളത്തില്‍ ചുരുട്ടി,
തുളയിലൂടെ തിരുകി
മണ്ണെണ്ണയില്‍ തിരി മുക്കി
കുപ്പിയില്‍, മൂടി മുറുക്കി.

ഒരു തീപ്പെട്ടികൊള്ളി ഉരച്ച്
തുറിച്ചു നില്‍ക്കുന്ന
തിരിയില്‍ കൊളുത്തി.

ഇപ്പോള്‍ എരിഞ്ഞു തീരുന്നത്
മണ്ണെണ്ണയോ? തിരിയോ?
അതോ....എന്റെ വെട്ടമോ?.

Tuesday, December 22, 2009

കോമാളി

എന്നുള്ളു കത്തുമ്പൊഴും
ചിരിക്കുന്നു ഞാന്‍
അറിയില്ല നിങ്ങള്‍ക്ക്
വിങ്ങുമെന്‍ മാനസം,

ചായചെപ്പില്‍ വര്‍ണ്ണങ്ങള്‍
ചാലിച്ച് മുഖത്തു തേച്ച്
ദുഖം മറയ്ക്കുന്നു ഞാന്‍.

നിങ്ങള്‍ക്കറിയാം ചിരിക്കാന്‍
പൊട്ടി ചിരിക്കാന്‍.

എനിക്കൊന്നു മാത്രമേ ചിന്ത
എന്നെ കാത്തിരിക്കും കണ്ണുകള്‍ക്കു
ഒരു പിടി ചോറ്.
കവിളിലെ ചായത്തില്‍
കണ്ണുനീര്‍ വര വരക്കുമ്പൊഴും
എന്റെ നെഞ്ചിലെ താളം
മുറുകുമ്പൊഴും.

കോമാളി ഞാന്‍ ഇന്നും വരും
ചായങ്ങള്‍ തേച്ച്,
നിങ്ങളുടെ നിങ്ങളുടെ ഹൃദയം
കവരുവാന്‍.
എല്ലാം മറന്നു ചിരിക്കുക.

എനിക്കൊന്നു മാത്രമേ ചിന്ത
എന്നെ കാത്തിരിക്കും കണ്ണുകള്‍ക്കു
ഒരു പിടി ചോറ്.

Friday, December 18, 2009

ഞാനും നീയും

ഞാന്‍ നിന്റെ കാവല്‍ കാരന്‍
നിന്നെ പുണരുമ്പോള്‍ പ്രിയതമന്‍
നിന്റെ കൊച്ചിനച്ഛന്‍
അപ്പോള്‍ നീ പറയും
നമ്മുടെ കൊച്ച്.
നീയോ? എന്റെ പരിചാരിക,
പുണരുമ്പോള്‍ പ്രിയതമ,
എന്റെ കൊച്ചിനമ്മ.
അല്ല;നമ്മുടെ കൊച്ച്.
ഇന്നു ഞാനൊരു തണല്‍ മരം
നീ എന്നിലിത്തിള്‍കണ്ണി
നാളെ ഞാനും,നീയും
ഈ മണ്ണിലലിയേണ്ടവര്‍.

Thursday, December 17, 2009

ചുകന്ന പുസ്തകം

ഇതെന്റെ കണക്കു പുസ്തകം
പ്രാരാബ്ദങ്ങളുടെ.
ഇതിലെ വരകള്‍,കുറികള്‍
വെട്ടും, തിരുത്തും എന്റെ
ഹൃദയത്തില്‍ വരച്ചത്,
ചുകന്ന ചട്ട ചോരയില്‍
ചാലിച്ച നൊമ്പരങ്ങള്‍,
ബാക്കിയായ താളുകള്‍
നല്ല നിമിഷങ്ങള്‍.
ഇളകിയാടുന്ന നടുവിലെ താള്
എന്റെ ജീവിതം.
അതിലായിരുന്നു മുഴുവന്‍
കണക്കും, ഒടുവില്‍
തെറ്റിയതോ...?എന്റെ നേര്‍ വഴി.

കുപ്പായം

എന്റെ ബാല്യത്തില്‍ ഞാനിട്ട
കുപ്പായത്തിന് അമ്മിഞ്ഞ-
പാലിന്‍ മണം,
കണ്ണില്‍ കണ്‍മഷി കറുപ്പ്,
ചുണ്ടില്‍ കള്ള മില്ലാത്ത പുഞ്ജിരി.
കൗമാരത്തില്‍ എന്റെ കുപ്പയത്തില്‍
വര്‍ണ്ണങ്ങള്‍ ചേക്കേറി
പൂവിന്‍ മണവും.
യൗവ്വനം ആഘോഷ മാക്കുവാന്‍
കൂട്ടായെനിക്കൊരു പൊടി പ്രണയവും
അന്നു മുണ്ടായിരുന്നു എന്റെ കുപ്പായതിനു
ഒരു മാസ്മരിക ഗന്ധം.
കള്ള കാമുകിക്കു തലയില്‍ ചൂടുവാന്‍
കൊണ്ടു പോകുന്ന ചെമ്പക
പൂവിന്‍ സുഗന്ധം,
ഒരു കള്ള പുഞ്ജിരി ചുണ്ടിലും.
കാലം തീര്‍ത്ത കാരാഗ്റഹത്തിലിന്നു ഞാന്‍
പുകയുടെയും മദധ്യത്തിന്റെയും
മണമുള്ള കുപ്പായതിനുള്ളില്‍
എരിഞ്ഞു തീരുന്നു.
എങ്കിലും ഓര്‍മയിലെവിടെയൊ
അമ്മിഞ്ഞ പാലിന്‍ മണവും
വര്‍ണ്ണ ചിറകും
വിങ്ങുന്ന നോവായി പ്രണയവും
മങ്ങി മറയുന്നു എന്നെ തലോടി.

Monday, December 14, 2009

പെണ്ണ്

അവള്‍ പറഞ്ഞു ;എനിക്കു കാറ്റാണിഷ്ടം
അവന്‍ പറഞ്ഞു ;എനിക്കു നിന്നെ.
ഒരു തെന്നലതിലൂടെ അവരെ
തഴുകി കടന്നു പോയ്!
അവള്‍ പറഞ്ഞു ;എനിക്കു തണുത്ത കാറ്റാണിഷ്ട്ടം
അവന്‍ പറഞ്ഞു ;എനിക്കു നിന്റെ ചൂട്.
നാണം നടിച്ചവള്‍ അവന്റെ
കവിളത്തു നുള്ളി,
അവനോ ആ നുള്ളലില്‍
പൊടിഞ്ഞു പോയ്
അവള്‍ പൊടിയും തട്ടി
വെറൊരുത്തന്റെ കൂടെയും.

Sunday, December 13, 2009

കൊഴിയുന്ന പൂക്കള്‍

മറവിയില്‍ മങ്ങുന്ന ഭൂതകാലങ്ങളില്‍
മാഞുപോയ് നേര്‍ത്ത നൊമ്പരങ്ങളായ്‌
ബാല്യവും അമ്മതന്‍ താരാട്ടുപാട്ടും
അമിഞ്ഞ പാലിന്‍ മധുരവും
മുത്തശ്ശി നല്‍കിയ പൊന്നുമ്മയും
നേര്‍വഴി കഥകളും കവിതയും
പാട്ടും തലോടലും മറവിതന്‍
തോണിയില്‍ യാത്രയായി ദൂരേക്ക്
ചെങ്ങാതി കൂട്ടത്തില്‍ ഒന്നിച്ചിരുന്നു നാം
ചൊല്ലിയ കള്ളവും കാര്യവും
പെറ്റു പെരുകുവാന്‍ മാനം കാണാതെ
പളുങ്ക് മണി പോലെ പുസ്തക
താളില്‍ നാം സൂക്ഷിച്ച മയില്‍പീലിയും
ഓര്‍മയിലൊരു നേര്‍ത്ത
വെട്ടമായെന്കിലും വീശുമോ ?
അഴകായി കണ്ട മഴവില്ലിനെ ഓര്‍ക്കുമ്പോള്‍
അറിവായി തന്ന ഗുരുവിനെ ഓര്‍ക്കുമോ
ഇനിയുമീ യാത്രയില്‍ മറവിയില്‍
മങ്ങുവാന്‍ എന്‍റെ പേരും
പ്രണയവും മാത്രം.

പിഞ്ഞാണം


എന്നെ നോക്കി പല്ലിളിക്കുന്ന
പിഞാണത്തെ ഞനൊന്നു
കൊഞനം കുത്തി .

നാലു നാളായ് അതിലേക്കു
ഒരു തവി കഞ്ഞിയൊഴിച്ചിട്ട്
എന്റെ കഞ്ഞി കലത്തിന്റെ
മൂടിയായിരുന്നു ഈ പിഞ്ഞാണം

തറയില്‍ വീണുടഞ്ഞ കഞ്ഞികലം
ഇന്നൊരു നോവാണ്.

ഇപ്പൊഴും ആ പിഞ്ഞാണം
എന്നെ നോക്കി പല്ലിളിക്കുന്നു
കഞ്ഞിയുടെ ചൂടുതട്ടാന്‍ കൊതിക്കുന്നു.

ഒരു കാന്താരി ചാലിച്ച്
രണ്ടൂ തരി ഉപ്പ് കുടഞ്ഞു വീഴ്ത്തി
ഇളക്കി ചുണ്ടോടു വക്കു ചേര്‍ത്ത്
ഒറ്റ വലി,
ഇന്ന് അതൊരു ഓര്മയായി പോയി.

ഒട്ടിയ വയറുമായ് ഞാനാ
പിഞ്ഞാണത്തിന്റെ അടുത്തേക്കു ചെന്നു,
കൈയിലെടുത്തൊന്നു മുഖം നോക്കി,
ദൈന്യത നിരഞ്ഞ ആ മുഖം
എനിക്കു ഇഷ്ടമില്ലായിരുന്നു.

ദൂരേക്ക് ഒരേറു കൊടുത്തു
വാതിലിന്റെ കട്ടിലയില്‍ തട്ടി
ചിലമ്പുന്ന ശബ്ദത്തോടെ താഴെ വീണു
എന്നെ വിട്ടു പോകാന്‍ കൂട്ടാക്കാതെ.....